കൊപ്പേൽ/ടെക്സാസ്: ബാസ്കറ്റ്ബോൾ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ കൂട്ടുകാരന്റെ ജീവൻ പ്രഥമശുശ്രൂഷയിലൂടെ രക്ഷിച്ച് പതിമൂന്നുകാരൻ ഹീറോയായി. നോർത്ത് ടെക്സാസിലെ കൊപ്പേൽ സ്വദേശിയായ ജേസ് ഗൈൽസ് എന്ന കൗമാരക്കാരനാണ് കൂട്ടുകാരൻ നാസിർ ബ്രോബിയുടെ ജീവൻ കാത്തത്.
നാസിർ പെട്ടെന്ന് ബോധരഹിതനായി വീണപ്പോൾ, ഒട്ടും സമയം കളയാതെ ജേസ് സി.പി.ആർ (നെഞ്ചിൽ അമർത്തി ശ്വാസം നൽകുന്ന രീതി) നൽകാൻ ആരംഭിച്ചു. തുടർന്ന് മെഡിക്കൽ സംഘം എത്തുന്നതുവരെ ഇത് തുടർന്നു. ജേസിന്റെ ഈ സമയോചിതമായ ഇടപെടലാണ് നാസിറിന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജന്മനായുള്ള ഹൃദയസംബന്ധമായ തകരാറാണ് നാസിർ കുഴഞ്ഞുവീഴാൻ കാരണമായത്.
ധീരമായ ഈ രക്ഷാപ്രവർത്തനത്തെ തുടർന്ന് ജേസ് ഗൈൽസിനും, ഒപ്പമുണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങൾക്കും അധികൃതർ വെള്ളിയാഴ്ച ‘സിറ്റിസൺസ് ലൈഫ് സേവിംഗ് അവാർഡ്’ നൽകി ആദരിച്ചു. സുഹൃത്ത് പൂർണ്ണ ആരോഗ്യവാനായി കളിസ്ഥലത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ജേസ്.