സംരക്ഷണ ഉത്തരവ് ലഭിച്ചതിന്റെ തൊട്ടുപിന്നാലെ ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് വെടിവെച്ചു കൊന്നു

P.P Cherian
1 Min Read

വാഷിംഗ്ടൺ സ്റ്റേറ്റിലെ മേസൺ കൗണ്ടിയിൽ, 60 വയസ്സുകാരനായ റോബർട്ട് ടി. ചൈൽഡ് തന്റെ ഭാര്യ അന്നാ ചൈൽഡിനെയും (46) സുഹൃത്ത് ജേസൺ ഹിൽഡെയെയും (46) ഷോട്ട്ഗൺ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. കോടതിയിൽ നിന്ന് ഭർത്താവിനെതിരെ സംരക്ഷണ ഉത്തരവ് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്.

തനിക്ക് ലഭിക്കില്ലെങ്കിൽ മറ്റാർക്കും അവളെ വിട്ടുകൊടുക്കില്ലെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായും താൻ സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി മാർച്ച് 9-നാണ് അന്ന സംരക്ഷണ ഉത്തരവിനായി അപേക്ഷിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച കോടതി ഈ അപേക്ഷ അംഗീകരിക്കുകയും ഭാര്യയുടെ 250 അടി പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് റോബർട്ടിനെ വിലക്കുകയും ചെയ്തു. ഇരുവരും വിവാഹമോചന നടപടികളിലുമായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഹൂഡ്‌സ്പോർട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറിയ റോബർട്ട്, ഭാര്യയെയും സുഹൃത്തിനെയും വെടിവെക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെ ബുധനാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കോടതി ഉത്തരവ് റോബർട്ടിലേക്ക് ഔദ്യോഗികമായി എത്തുന്നതിന് മുൻപാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. ഈ മരണം തടയാൻ പോലീസിന് കൂടുതൽ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ എന്ന് പരിശോധിക്കാൻ ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്.

Share This Article