യുട്ടാ:അമേരിക്കയിലെ യുട്ടായിൽ രണ്ട് വയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികളെ കാണാതായതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. കുട്ടികളുടെ പിതാവായ ഡെയ്ൻ സ്റ്റീഫൻ റിച്ച്മാൻ (46) എന്നയാൾക്കെതിരെ ‘ആംബർ അലർട്ട്’ (കുട്ടികളെ കാണാതാകുമ്പോൾ പുറപ്പെടുവിക്കുന്ന അടിയന്തിര മുന്നറിയിപ്പ്) പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുരുതരമായ വിഷാദരോഗത്തിന് അടിമയായ റിച്ച്മാൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും, വീട്ടിലെ സാധനങ്ങൾ വിറ്റഴിച്ച് സ്ഥലം വിട്ടതായും പോലീസ് പറഞ്ഞു. കുട്ടികൾക്ക് ഇയാളിൽ നിന്ന് ജീവഹാനി ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിച്ചേക്കാമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.
മേയ് 16-ന് വാഷിംഗ്ടണിലെ അമ്മയുടെ അടുത്തുനിന്നുമാണ് വിൽ (1 വയസ്സ്), വെസ്ലി (10 മാസം) എന്നീ കുട്ടികളെ റിച്ച്മാൻ കൂട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച യുട്ടായിലെ വീട്ടിൽ വെച്ച് കുട്ടികളെ അമ്മയ്ക്ക് കൈമാറേണ്ടതായിരുന്നുവെങ്കിലും ഇയാൾ എത്തിയില്ല. ഒരു കറുത്ത ടൊയോട്ട കാറിലാണ് ഇയാൾ കുട്ടികളുമായി യാത്ര ചെയ്യുന്നതെന്ന് സംശയിക്കുന്നു. കുട്ടികളെ കണ്ടെത്താനായി ജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.