തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം വനത്തിൽ നടക്കാൻ പോയ ഇവർ അബദ്ധത്തിൽ ഉറങ്ങിക്കിടന്ന കരടിയുടെ മേൽ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. നനഞ്ഞ മൺകൂനയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ കരടിയുടെ മേൽ ചവിട്ടിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
കരടി ആക്രമിച്ച ഉടൻ ഇവർ മകനെ ഫോണിൽ വിളിച്ച് സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോളണ്ടിൽ ഇത്തരം മാരകമായ കരടി ആക്രമണങ്ങൾ വളരെ അപൂർവ്വമാണ്. വസന്തകാലത്ത് ശീതകാല ഉറക്കം കഴിഞ്ഞ് ഉണരുന്ന കരടികൾ ഭക്ഷണത്തിനായി ജനവാസ മേഖലകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.