കന്യാസ്ത്രീകൾ കൂട്ടത്തോടെ യാത്ര ചെയ്യരുത്, സഭാ വസ്ത്രം ഒഴിവാക്കണം. മദ്ധ്യ പ്രദേശിൽ കന്യാസ്ത്രീകളെ റെയിൽവേ പോലീസ് തടഞ്ഞു വെച്ചതിനു പിന്നാലെ നിർദ്ദേശവുമായി ഇൻഡോർ ബിഷപ്പ്.
ന്യൂഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി ഉൾപ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകളെയും എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പൊലീസ്.
ഏപ്രിൽ 7 ന് ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന ഒഡീഷയില്‍ നിന്നുള്ള വിദ്യാർത്ഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അവധിക്കായി വീട്ടിലേക്ക് പോകുകയായിരുന്നു വിദ്യാർഥിനികള്‍.
സ്റ്റേഷനിലെത്തിയ ഉടനെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകളുണ്ടെന്ന് പറഞ്ഞാണ് പൊലീസ് നടപടി. ഇൻഡോർ രൂപത ബിഷപ് തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ സംഘത്തെ വിട്ടച്ചു. ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി.
ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും വൈകി നിരപരാധിത്വം തെളിയിക്കപ്പട്ടെങ്കിലും മാനസിക വിഷമവും സമയനഷ്ടവും പരിഹരിക്കാനാവില്ലെന്നും ബിഷപ് തോമസ് മാത്യു പ്രതികരിച്ചു.