ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

Malayalam Tribune
1 Min Read

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്ന ലാരിജാനിയുടെ മരണം ഇറാനു വലിയ തിരിച്ചടിയാണ്.

അമേരിക്കയെ പരസ്യമായി ശത്രുവായി പ്രഖ്യാപിക്കുമ്പോഴും ലാരിജാനിയുടെ കുടുംബത്തിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം പുറത്തുവന്നത് വലിയ ചർച്ചയായിട്ടുണ്ട്. ലാരിജാനിയുടെ മകൾ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡൻ ഭരണകൂടം 2021-ൽ ഗ്രീൻ കാർഡ് നൽകിയെന്ന വാർത്തയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

2017-ൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഫാത്തിമ ലാരിജാനിക്ക് 2021-ലാണ് ഗ്രീൻ കാർഡ് ലഭിച്ചത്. ജോർജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇവർ ജോലി ചെയ്തിരുന്നു.

ഇറാൻ ഭരണകൂടം സ്വന്തം നാട്ടിൽ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ ലാരിജാനി വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി, ഫാത്തിമയെ ജോലിയിൽ നിന്ന് നീക്കണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഇവരെ സർവകലാശാലയിൽ നിന്ന് പുറത്താക്കി.

ലാരിജാനിയുടെ സഹോദരന് കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിരുന്നു. മറ്റൊരു ബന്ധു ബ്രിട്ടനിൽ പ്രൊഫസറായി ജോലി ചെയ്യുന്നു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നാശം പരസ്യമായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുടെ കുടുംബം അതേ രാജ്യങ്ങളിൽ സുരക്ഷിതമായി കഴിഞ്ഞിരുന്നു എന്നത് വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി. കഴിഞ്ഞ രാത്രി നടന്ന ആക്രമണത്തിൽ ലാരിജാനിയുടെ മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

TAGGED:
Share This Article