അപ്പൻ തന്ന സമ്മാനവും പിതാവ് തരുന്ന നല്ല ദാനങ്ങളും

Malayalam Tribune
2 Min Read

ബാബു പി. സൈമൺ, ഡാളസ്

നമ്മുടെ ജീവിതത്തിൽ നാം കടന്നുപോകുന്ന ഓരോ കൊച്ചു അനുഭവങ്ങൾക്കും പിന്നിൽ ദൈവത്തിന്റെ വലിയൊരു ഉദ്ദേശ്യം ഒളിഞ്ഞിരിപ്പുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കമായ ആഗ്രഹങ്ങളും, അവ സാധിച്ചുകിട്ടുമ്പോഴുള്ള സന്തോഷവും, പിന്നീട് അതിൽ നിന്നുണ്ടാകുന്ന നിരാശകളും ഒടുവിൽ നമ്മെ എത്തിക്കുന്നത് വലിയൊരു ജീവിതസത്യത്തിലേക്കാണ്.

ജൂൺ മാസത്തിലെ കനത്ത ഇടവപ്പാതിയിൽ ജനലരികിൽ നിന്ന് മഴ നോക്കിനിന്നിരുന്ന ആ കുട്ടിക്കാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. വലിയ കുട ചൂടിയും തിളങ്ങുന്ന റെയിൻകോട്ട് ധരിച്ചും സ്കൂളിലേക്ക് പോകുന്ന കൂട്ടുകാരെ കാണുമ്പോൾ ഹൃദയത്തിൽ ഒരേയൊരു മോഹം മാത്രം: ഒരിക്കലെങ്കിലും ഒരു റെയിൻകോട്ട് ലഭിക്കണം, മഴ നനയാതെ അഭിമാനത്തോടെ സ്കൂളിലേക്ക് നടക്കണം!

നീണ്ട കാത്തിരിപ്പിനൊടുവിൽ, ഒരു ദിവസം  അപ്പന്റെ കൈകളിൽ  നിന്ന് ഒരു റെയിൻകോട്ട് സമ്മാനമായി ലഭിച്ചു. അന്ന് അനുഭവിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാനാകാത്തതായിരുന്നു. വലിയ പ്രതീക്ഷകളോടെയായിരുന്നു അടുത്ത ദിവസം വിദ്യാലയത്തിലേക്കുള്ള യാത്ര. ആ റെയിൻകോട്ടിനുള്ളിൽ ഞാനും എന്റെ പുസ്തകങ്ങളും പൂർണ്ണ സുരക്ഷിതരായിരിക്കുമെന്നായിരുന്നു എന്റെ വിശ്വാസം.

എന്നാൽ ശക്തമായ മഴ പെയ്തിറങ്ങിയപ്പോൾ, റെയിൻകോട്ടിന്റെ തുന്നലുകൾക്കിടയിലൂടെ വെള്ളം ഉള്ളിലേക്ക് കയറിത്തുടങ്ങി. മഴയിൽ നനഞ്ഞത് ശരീരം മാത്രമല്ല; ഉള്ളിലേക്ക് വെള്ളമിറങ്ങിയപ്പോൾ തകർന്നത് വലിയൊരു സ്വപ്നം കൂടിയായിരുന്നു.

നനഞ്ഞ് കുതിർന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഉദിച്ചുവന്ന ഒരു തിരിച്ചറിവുണ്ട്: ലോകം നമുക്ക് നൽകുന്ന സന്തോഷങ്ങളും സമ്മാനങ്ങളും പലപ്പോഴും താൽക്കാലികമാണ്. അവയ്ക്ക് ഒരു പരിധിയുണ്ട്, ഭൂമിയിലെ എല്ലാ സമ്മാനങ്ങൾക്കും ഒരു കാലാവധിയുണ്ട്; മഴത്തുള്ളികളെപ്പോലെ അവ പ്രത്യക്ഷപ്പെട്ട് മറഞ്ഞുപോകുന്നവയാണ്.

ആ റെയിൻകോട്ട് കാലക്രമേണ പഴകിപ്പോയെങ്കിലും, അത് തന്ന തിരിച്ചറിവ് ലോകം തരുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു. ദൈവം നമുക്ക് നൽകുന്ന ദാനങ്ങൾ ഒരിക്കലും കേടുവരുന്നതോ നശിച്ചുപോകുന്നതോ അല്ല എന്നതായിരുന്നു ആ പാഠം.

യാക്കോബിന്റെ ലേഖനത്തിൽ നാം വായിക്കുന്നു: “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു.” (യാക്കോബ് 1:17)

മനുഷ്യൻ തരുന്ന സമ്മാനങ്ങളിൽ കുറവുകളുണ്ടാകാം (ആ റെയിൻകോട്ടിന്റെ ഗുണനിലവാരക്കുറവോ തയ്യൽക്കാരന്റെ ശ്രദ്ധക്കുറവോ പോലെ). എന്നാൽ, നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ മക്കൾക്ക് നൽകുന്ന ദാനങ്ങൾ പൂർണ്ണവും തികഞ്ഞതുമാണ്. അവ ആത്മാവിന് നിത്യമായ സമാധാനവും സന്തോഷവും പകരുന്നു.

നാം പലപ്പോഴും ഈ ലോകത്തിലെ വസ്തുക്കളിലും നേട്ടങ്ങളിലുമാണ് സുരക്ഷിതത്വം തേടുന്നത്. എന്നാൽ പ്രതിസന്ധികളുടെ പെരുമഴ പെയ്യുമ്പോൾ ലോകം നൽകുന്ന പല സുരക്ഷാകവചങ്ങളും ദുർബലമാണെന്ന് തിരിച്ചറിയേണ്ടി വരും. സമ്പത്തോ, പദവിയോ, പ്രശസ്തിയോ, ഭൗതിക നേട്ടങ്ങളോ ഒന്നും ശാശ്വതമായൊരു ആശ്രയമാകുകയില്ല.

ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.” (1 യോഹന്നാൻ 2:17)

ജീവിതത്തിലെ കഷ്ടതകളുടെയും പ്രതിസന്ധികളുടെയും പെരുമഴക്കാലത്ത് നമുക്ക് ആശ്രയിക്കാവുന്ന, ഒരിക്കലും ചോരാത്ത ഒരു വലിയ സുരക്ഷാകവചം ദൈവത്തിലുണ്ട്. ലോകത്തിലെ പ്രതിസന്ധികൾ ഉള്ളിലേക്ക് ഒലിച്ചിറങ്ങുമ്പോൾ തളരാതിരിക്കാൻ ദൈവത്തിന്റെ വചനം നമുക്ക് കൂട്ടുണ്ട്.

സങ്കീർത്തനക്കാരൻ പാടുന്നു: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയത്രേ.” (സങ്കീർത്തനം 46:1)

ആ നനഞ്ഞുപൊട്ടിയ റെയിൻകോട്ട് ഇന്ന് വെറുമൊരു ഓർമ്മ മാത്രമാണ്. പക്ഷേ, അത് തന്ന പാഠം വിലമതിക്കാനാവാത്തതാണ്. ഭൗതികമായ നന്മകൾക്ക് വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കാതെ, ഒഴിഞ്ഞുപോകാത്ത സ്വർഗ്ഗീയ ദാനങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

പിതാവിന്റെ സ്നേഹവും കരുതലും ജീവിതത്തിൽ പതിപ്പിച്ച അനവധി ഓർമ്മകളെ നന്ദിയോടെ സ്മരിച്ചുകൊണ്ട്… എല്ലാ പ്രിയപ്പെട്ട പിതാക്കന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ!

Share This Article