വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇരുപക്ഷവും ഒപ്പുവെച്ച വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നീക്കം.
നിലവിൽ 15 ശതമാനമുള്ള നികുതിയാണ് അടുത്ത ആഴ്ച മുതൽ 25 ശതമാനമായി ഉയർത്തുന്നത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ ജൂലൈയിൽ സ്കോട്ട്‌ലൻഡിൽ വെച്ചുണ്ടാക്കിയ ‘ടേൺബെറി ഡീൽ’ (Turnberry Deal) പ്രകാരം അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാനും ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്താനും ഇയു സമ്മതിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപ്പിലാക്കൽ വൈകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ പാർലമെന്റ് വ്യക്തമാക്കി. തങ്ങൾ കരാർ പാലിച്ച് നിയമനിർമ്മാണം നടത്തിവരികയാണെന്നും എന്നാൽ അമേരിക്ക ഏകപക്ഷീയമായി നികുതി ഉയർത്തുന്നത് വിശ്വസിക്കാൻ കൊള്ളാത്ത നടപടിയാണെന്നും യൂറോപ്യൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഈ തീരുമാനം ജർമ്മനിയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു , ഔഡി തുടങ്ങിയ കമ്പനികളെ സാരമായി ബാധിക്കും.
അമേരിക്കൻ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് ആഗോള വ്യാപാര രംഗത്ത് വീണ്ടും അസ്വസ്ഥതകൾക്ക് കാരണമായേക്കാം.