ടെക്സാസ്: വടക്കൻ ടെക്സാസിൽ വീശിയടിച്ച ശക്തമായ ടൊർണാഡോയിൽ (ചുഴലിക്കാറ്റ്) രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയുണ്ടായ പ്രകൃതിക്ഷോഭത്തിൽ നിരവധി വീടുകൾ തകരുകയും ഇരുപതോളം കുടുംബങ്ങൾ ഭവനരഹിതരാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വൈസ് കൗണ്ടിയിലെ റൺവേ ബേ , പാർക്കർ കൗണ്ടിയിലെ സ്പ്രിംഗ്ടൗൺ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വീണുകിടക്കുന്ന മരങ്ങളും വൈദ്യുതി ലൈനുകളും കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.
മണിക്കൂറിൽ ഏകദേശം 217 കിലോമീറ്റർ (135 mph) വേഗതയുള്ള EF-2 വിഭാഗത്തിൽപ്പെട്ട ടൊർണാഡോയാണ് റൺവേ ബേയിൽ ആഞ്ഞടിച്ചതെന്ന് നാഷണൽ വെതർ സർവീസ് സ്ഥിരീകരിച്ചു.
ടൊർണാഡോയെത്തുടർന്ന് മേഖലയിൽ വ്യാപകമായ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. തകർന്നടിഞ്ഞ റോഡുകൾ പുനഃസ്ഥാപിക്കാനും വൈദ്യുതി ബന്ധം തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഫോർട്ട് വർത്തിന് വടക്കുപടിഞ്ഞാറുള്ള പ്രദേശങ്ങളിലാണ് നാശമുണ്ടായത്. അസ്ലെ (Azle) ഭാഗത്തും അപകടകാരിയായ ചുഴലിക്കാറ്റ് ദൃശ്യമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തകർന്ന വീടുകളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാസേന തിരച്ചിൽ തുടരുകയാണ്.