advertisement
Skip to content

റവ. പി. ചാക്കോയുടെ "യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ" ഡോ. എബ്രഹാം മാർ പൗലോസ് പ്രകാശനം ചെയ്തു

അലൻ ചെന്നിത്തല

ഡിട്രോയിറ്റ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സീനിയർ വൈദികനായ റവ. പി. ചാക്കോയുടെ "യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ" എന്ന രണ്ടാമത്തെ പുസ്തകം സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരി മേരി ചെറിയാൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46-മത് ഇടവകദിനാഘോഷങ്ങളോടു ചേർന്നു നടന്ന പ്രകാശന ചടങ്ങിൽ റവ. സന്തോഷ് വർഗീസ്, റവ. ഫിലിപ്പ് വർഗീസ്, റവ. ജെസ്‌വിൻ ജോൺ എന്നിവർ ആശംസകൾ നേർന്നു.

ഡോ. ആർ. സി. സ്പ്രോളിന്റെ "ദി പ്രോമിസ് കീപ്പർ: ഗോഡ് ഓഫ് ദി കവനെന്റ്" എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിൽ നിന്നും ലഭിച്ച സംഗതമായ ചില ആശയങ്ങളും ഉള്ളിൽ തട്ടിയ ചിന്തകളും വായനക്കാരുമായി പങ്കുവെക്കുകയാണ് ലേഖകൻ തന്റെ രണ്ടാമത്തെ പുസ്തകത്തിലൂടെ. ഉടമ്പടി ദൈവശാസ്ത്രത്തിന്റെ ഭാവുകത്വവും ദർശനവും മുമ്പോട്ടു വെക്കുന്ന കാഴ്ച്പ്പാടുകളും മാനസാന്തരത്തിന്റെ ധ്വനികളും റവ. പി. ചാക്കോ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. സകല സൃഷ്ടിയുടെയും രക്ഷക്കായുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ പൂർണ്ണതയാണ് തന്റെ പുത്രനെ ലോകത്തിനു നൽകിയത്. അതിനപ്പുറം ഒരു വാഗ്‌ദത്തമോ യാഗമോ ഉടമ്പടിയോ സാധ്യമല്ല എന്ന ആഴമായ ആശയമാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെടുന്നത്.

കവിയൂർ ചാത്തനാട്ട് കുടുംബാംഗമായ റവ. പി. ചാക്കോ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ ചുമതലയിൽ ഹോസ്‌കോട്ട്, മലേഷ്യ, സിംഗപ്പൂർ, പാലക്കാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ മിഷനറിയായും സഭയുടെ വിവിധ ഇടവകകളിൽ വികാരിയായും നാലുപതിറ്റാണ്ടിലധികം ശുശ്രൂഷ നിർവ്വഹിച്ചു. 1995-ൽ സജീവ സേവനത്തിൽ നിന്നും വിരമിച്ച ശേഷം മിഷിഗണിലെ ഫാർമിങ്ടൺ ഹിൽസിൽ മകൻ ഡോ. സോമൻ ഫിലിപ്പ് ചാക്കോയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു. തൊണ്ണൂറുകളിലും വായനയേയും എഴുത്തിനേയും എഴുത്തുകോലിനേയും സ്നേഹിക്കുന്ന റവ. പി. ചാക്കോ "പ്രവാചക സന്ദേശങ്ങൾ" എന്ന മറ്റൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest