advertisement
Skip to content

കാണാത്ത ഭൂമിയും ആകാശവും - 2

NA Naseer / wildlife photographer
NA Naseer / wildlife photographer

ഒരിക്കല്‍ നീലഗിരിയിലെ വാസത്തിനിടയില്‍ സ്വച്ഛവും സുന്ദരവുമായ ഒരു പ്രഭാതത്തില്‍ ഞാന്‍ നടന്നു പോയ ഓര്‍മ്മകളില്‍ ചുറ്റിനും പ്രകൃതി നിര്‍ലോഭമായ സൌന്ദര്യം നിറച്ചിരുന്നു. അങ്ങകലെ ചക്രവാളത്തില്‍ നീല മലകളുടെ രേഖാ ചിത്രങ്ങള്‍. കടുംനീല ആകാശത്തിലേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന വൃക്ഷ ഇലകളിലെ കരിംപച്ച വര്‍ണ്ണം. താഴെ സമതലങ്ങളില്‍ ഹരിതാഭമാര്‍ന്ന കൃഷിയിടങ്ങള്‍. ചില ഇടങ്ങളില്‍ കമ്പളം വിരിച്ച പോലെ കട്ടിയുള്ള പുല്ല് പടര്‍ന്നു പിടിച്ചിരിക്കുന്നു. പറവകളുടെ സംഗീത മാധുരി കേള്‍ക്കുമ്പോള്‍ തന്നെ നാം ഉന്മേഷത്തിലായി. തണുത്ത കാറ്റ് വീശുമ്പോള്‍ നഗരങ്ങള്‍ ഏല്‍പ്പിച്ച തീഷ്ണമായ വേനല്‍ എവിടെയോ പോയി മറഞ്ഞു കഴിഞ്ഞു. അങ്ങകലെ എവിടെയോ കാതരയായ മാന്‍പേടയുടെ ശബ്ദം. അനുഗൃഹീതമായ പ്രശാന്തത അനുഭവപ്പെടുന്നു.

NA Naseer / wildlife photographer
© Copyright NA Naseer

നമ്മില്‍ എത്രപേര്‍ കാണും , കാടിനേയും, നീലാകാശത്തേയും, പുഴയേയും, കടലിനേയും, പര്‍വതങ്ങളേയും നേരാം വണ്ണം ഒന്ന് നോക്കി നിന്നിട്ടുള്ളവര്‍! ഒരു ഫോണിന്‍റെയോ ക്യാമറയുടെയോ, ബൈനോക്കുലറിന്‍റെയോ കണ്ണുകളിലൂടെ അല്ലാതെ ഇത്തരം കാഴ്ചകളെ നേരിട്ട് തന്നെ ദര്‍ശിക്കണം.

NA Naseer / wildlife photographer
© Copyright NA Naseer

ശിരസ്സ് കുമ്പിട്ട്‌ വളരുന്ന ഒരു മനുഷ്യകുലമാക്കി നമ്മളെ മാറ്റുകയാണ് ഇന്ന് ഈ ഫോണ്‍ യുഗം !

ശിരസ്സുയര്‍ത്തി നീലാകാശത്ത് ഒഴുകി നീങ്ങുന്ന വെണ്‍ മേഘങ്ങളുടെ സൌന്ദര്യം നമ്മള്‍ ആരെങ്കിലും ഇപ്പോള്‍ കാണാറുണ്ടോ? പക്ഷികളുടെ സംഗീതം കേള്‍ക്കാറുണ്ടോ? ഒരു പുഴയ്ക്കരികിലോ കടലിനരികിലോ നിശബ്ദമായി ഇരിക്കാറുണ്ടോ ? മാറി മാറി വരുന്ന ഋതുക്കളില്‍ നമ്മുടെ ചുറ്റിനുമുള്ള ഹരിതാഭമായ ഇടങ്ങളിലെ മാറ്റങ്ങള്‍ കാണാറുണ്ടോ ?

NA Naseer / wildlife photographer
© Copyright NA Naseer

അറിയില്ല എത്ര പേര്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്നത് തന്നെ… ഇന്ന് നമ്മള്‍ വിപരീതകാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവര്‍ ആയിക്കഴിഞ്ഞിരിക്കുന്നു . മോശം കാഴ്ചകളുടെയും വര്‍ത്തമാനങ്ങളുടെയും പിന്നാലെയാണ് ഇന്ന് നാം. എന്തുകാര്യം ആണെങ്കിലും അത് വൈറല്‍ ആക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. പ്രത്യേകിച്ച് നല്ല കാര്യങ്ങളെ മുച്ചൂടും കുഴിച്ചുമൂടുന്ന വൈറലുകള്‍ക്ക് പിന്നാലെയാണ് നമ്മുടെ ശ്രദ്ധയും ഓട്ടവും.. അതാണ് നമുക്ക് വേണ്ടത്.

പലയിടങ്ങളിലും നമ്മുടെ സഞ്ചാരങ്ങളുടെയും കാഴ്ചകളുടെയും താളം തെറ്റുന്നുണ്ട്. അലയുന്നതിന്‍റെ പൊരുള്‍ തേടുന്ന യാത്രികര്‍ ഇന്നില്ല. നമ്മുടെ കാഴ്ചകള്‍ ഒക്കെ ശൂന്യമായ മിഴികളോടെ, സമ്പത്ത്‌ ഭ്രമത്തിനും മറ്റുള്ളവരുടെ മുന്നില്‍ അറിയപ്പെടുന്നതിനുമായി ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നതിലാണ്.

NA Naseer / wildlife photographer
© Copyright NA Naseer

ജാലക ചില്ലിനപ്പുറം കടുത്ത പച്ച വിരിപ്പുകള്‍ തൂക്കിയിട്ട പോലെയാണ് കാഴ്ച. നേര്‍ത്ത ചാറ്റല്‍ മഴയുടെ സംഗീതം കേള്‍ക്കാം. കോട മഞ്ഞ് മെല്ലെ ഒഴുകി എത്തുന്നുണ്ട്. സ്വപ്നാഭമായ കാഴ്ചയും അന്തരീക്ഷവും. കുറച്ചു മുന്‍പേയാണ് രണ്ട് പുള്ളിമാനുകള്‍ പുറത്തെ പച്ചയില്‍ വന്നു നിന്നത്. തറയില്‍ കൊഴിഞ്ഞുവീണ പൂക്കളും പഴുത്ത ഇലകളും ഭക്ഷിച്ച് അവ മെല്ലെ കടന്നു പോയി. പെരിയാര്‍ കടുവ സങ്കേതത്തിലെ ഈ പഴയ ബംഗ്ലാവില്‍ ഇരിക്കുമ്പോള്‍ ചില വേള പുറത്തേക്ക് ഇറങ്ങുവാന്‍ പോലും തോന്നുകയേയില്ല. ഈ ജാലകത്തിനപ്പുറം കാട് വിരുന്നൊരുക്കി കൊണ്ടിരിക്കുമ്പോള്‍ മറ്റെന്ത് സഞ്ചാരമാണ് വേണ്ടത്? പകലന്തിയോളം ഒരു സ്ക്രീനില്‍ മാറി മാറി വരുന്ന കാടിന്‍റെ മനോഹര ദൃശ്യങ്ങള്‍ !

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ യാത്രികൻ എന്നീ നിലകളിൽ ലോകമറിയുന്ന എൻ.എ നസീർ, മാർഷ്യൽ ആർട്സ് വിദഗ്ധൻ കൂടിയാണ്. അദ്ദേഹം പകർത്തിയ കാടിന്റെയും ജീവജാലങ്ങളുടെയും ചിത്രങ്ങൾ, പ്രകൃതി അനുഭവങ്ങളും യാത്രകളുമടക്കം വിഷയമാക്കി എഴുതിയ പുസ്തകങ്ങൾ ഒക്കെയും ലോകരാജ്യങ്ങളിൽ ഏറെ പ്രചാരം നേടിയവയാണ്. അനുഭവതലത്തിൽ, പ്രകൃതി- ശരീരം - യാത്ര എന്നീ ഘടകങ്ങൾ തമ്മിലുള്ള പാരസ്പര്യമാണ് നസീറിന്റെ ഭാഷയെ സൃഷ്ടിക്കുന്നത്.മാതൃഭൂമി ദിനപത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, മലയാള മനോരമ, ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാടിനെ കുറിച്ച് എഴുതികൊണ്ടിരിക്കുന്നു. ബോംബെ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) ലൈഫ് മെമ്പറാണ്.കാടിനെ ചെന്ന് തൊടുമ്പോൾ, കാടേത് കടുവയേത് ഞാനേത്, മലമുഴക്കി, വ്രണം പൂത്ത ചന്തം, കാടും ക്യാമറയും, കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും, തളിരിലകളിലെ ധ്യാനം, കാടറിയാൻ ഒരു യാത്ര ( ബാലസാഹിത്യം), കുട്ടികൾ കാട് തൊടുന്നു. ( ബാലസാഹിത്യം) എന്നിവ പ്രധാന കൃതികളാണ്.ഇപ്പോൾ മാതൃഭൂമി യാത്ര മാസികയിൽ "കാടിൻ്റെ കിളിവാതിൽ "എന്ന കോളം എഴുതിവരുന്നു.

E-mail: naseerart@gmail.com

✍️
തുടരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest