വാഷിങ്ടൻ: പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണവുമായി ബന്ധപ്പെട്ട് 1000 കോടി ഡോളറിന്റെ (ഉദ്ദേശം 75,000 കോടി രൂപ) പദ്ധതികൾ നടപ്പാക്കുമെന്ന് സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്കു ശേഷം അറിയിച്ചു.
ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാൻസ് ടെക് സിറ്റിയിൽ ഗൂഗിളിന്റെ ഫിൻടെക് ഓപറേഷൻ സെന്റർ ആരംഭിക്കും. വെള്ളിയാഴ്ചയാണ് ഇരുവരും ചർച്ച നടത്തിയത്.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ തിളക്കമാർന്ന അധ്യായത്തിന് തുടക്കം കുറിക്കാൻ 4 ദിവസത്തെ സന്ദർശനത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ 2 ജനാധിപത്യ രാജ്യങ്ങൾ കൈകോർക്കുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാനാവും. ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ സാധ്യത ഇനിയും പ്രയോജനപ്പെടുത്താനിരിക്കുന്നതേയുള്ളൂവെന്ന് ഇന്റർനാഷനൽ ട്രേഡ് സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
യുഎസിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവനയെ പ്രധാനമന്ത്രി പുകഴ്ത്തി. എച്ച്1ബി വീസ പുതുക്കലിന്റെ പേരിൽ ഇന്ത്യക്കാർക്ക് രാജ്യം വിടേണ്ടിവരില്ലെന്ന മോദിയുടെ പ്രഖ്യാപനത്തെ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
